കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Monday, November 2, 2015

ചന്ദ്രനിലേക്കൊരു യാത്ര പോകണം...














നക്ഷത്രക്കുഞ്ഞുങ്ങൾക്കും ചിറകുകൾ മുളയ്ക്കണം,
മുളംതണ്ടുകൾ തോക്കിൻ കുഴലുകളാകണം,
മിന്നാമിന്നികൾ ഉൽക്കകളാകണം,
മയിൽപ്പീലിത്തുണ്ടുകൾ തീ തുപ്പും തൂലികയാകണം.
കടലാസുവഞ്ചികളെ പടക്കപ്പലാക്കണം,
കൊതുന്പുവള്ളത്തെ
അന്തർവാഹിനിയും
കടലാസുപറവയെ
പോർവിമാനവുമാക്കണം.
വാകമരങ്ങളിൽ കരിമരുന്ന് പൂക്കണം.
തേരട്ടയെ തീവണ്ടിയും,
ചെരട്ടയെ ഭൂതത്തിൻ്റെ മുലയും,
കാഞ്ഞിരവള്ളിയെ കിനാവള്ളിയുമാക്കണം.
മഷിത്തണ്ടുകൊണ്ടു
പോയകാലത്തേക്കൊരു
പാലം പണിയണം.
പ്ലാവിലകൊണ്ടൊരു കിരീടമുണ്ടാക്കണം.
എന്നിട്ടും കാലം ശേഷിക്കുമെങ്കിൽ...
അപ്പൂപ്പൻ താടിയിൽ തൂങ്ങി
ചന്ദ്രനിലേക്കൊരു യാത്ര പോകണം.

Saturday, October 10, 2015

ശൂന്യത


കാഫ്കയും
കാമൂസും
ഇടക്കിടെ 
കയറിയിറങ്ങിപോകുന്നുണ്ട്.
ന്യൂട്ടണും
നെരൂദയും
ഗ്രാംഷിയും
ശൂന്യതകളെ
വിരലോട് വിരല്‍
ചേര്‍ക്കാറുണ്ട്.
പൊരുളുള്ള വാക്കേ,
നീയുള്ളപ്പോള്‍
ഞാനെപ്പോഴാണ്
ഒരൊറ്റവരിയാകുന്നത്.

Tuesday, June 2, 2015

ഊര്‍ന്നിറക്കം













തെരുവിലെ
വാകമരച്ചോട്ടില്‍
രാത്രി 
മഞ്ഞുരുകി പെയ്യുമ്പോള്‍
കവിതയുടെ
താഴ്‌വര
ഇടിമുഴക്കി
വസന്തം പൊഴിക്കാറുണ്ട്.

വെയിലേറ്റുരുകുന്ന ഭൂമിയും
മഞ്ഞിലുറയുന്നൊരാകാശവും
പുതിയ പുലരികള്‍ തേടി
സിരകളില്‍ അരിച്ചിറങ്ങി
പച്ചമരത്തിന്റെ വേരുകളില്‍
വേദനയുടെ ഉപ്പുകുറുക്കുന്നുണ്ട്.

കൂട്ടിന് മുള്ളുകളേറെയെന്നാലും
ഇലകള്‍ വാടിയൊതുങ്ങി
പേടിച്ചരണ്ടുള്‍വലിയുന്നൊ
രെന്റെയുള്ളിലെയുള്ളിന്റെയുള്ളം
മൂര്‍ച്ചയുള്ളൊരാപുല്‍നാമ്പിനാല്‍
മുളംതണ്ടെന്തിനോ കൂര്‍പ്പിച്ചെടുക്കുന്നുണ്ട്.

വാക്കുകള്‍ക്കും വരികള്‍ക്കിടയിലുമല്ല;
എന്നിലെയെന്നെയൊളിപ്പിച്ച
കവിതയുടെ ശിഖരങ്ങളിലെ
'കറുത്ത മഷി' യുണക്കിയ
പഴുത്തിലകള്‍
താഴോട്ട് പതിയെ
ഊര്‍ന്നിറങ്ങുന്നുണ്ട്.