കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Tuesday, June 2, 2015

ഊര്‍ന്നിറക്കം













തെരുവിലെ
വാകമരച്ചോട്ടില്‍
രാത്രി 
മഞ്ഞുരുകി പെയ്യുമ്പോള്‍
കവിതയുടെ
താഴ്‌വര
ഇടിമുഴക്കി
വസന്തം പൊഴിക്കാറുണ്ട്.

വെയിലേറ്റുരുകുന്ന ഭൂമിയും
മഞ്ഞിലുറയുന്നൊരാകാശവും
പുതിയ പുലരികള്‍ തേടി
സിരകളില്‍ അരിച്ചിറങ്ങി
പച്ചമരത്തിന്റെ വേരുകളില്‍
വേദനയുടെ ഉപ്പുകുറുക്കുന്നുണ്ട്.

കൂട്ടിന് മുള്ളുകളേറെയെന്നാലും
ഇലകള്‍ വാടിയൊതുങ്ങി
പേടിച്ചരണ്ടുള്‍വലിയുന്നൊ
രെന്റെയുള്ളിലെയുള്ളിന്റെയുള്ളം
മൂര്‍ച്ചയുള്ളൊരാപുല്‍നാമ്പിനാല്‍
മുളംതണ്ടെന്തിനോ കൂര്‍പ്പിച്ചെടുക്കുന്നുണ്ട്.

വാക്കുകള്‍ക്കും വരികള്‍ക്കിടയിലുമല്ല;
എന്നിലെയെന്നെയൊളിപ്പിച്ച
കവിതയുടെ ശിഖരങ്ങളിലെ
'കറുത്ത മഷി' യുണക്കിയ
പഴുത്തിലകള്‍
താഴോട്ട് പതിയെ
ഊര്‍ന്നിറങ്ങുന്നുണ്ട്.