കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Wednesday, September 18, 2013

പൂക്കോട്ടൂര്‍















ഒരുമഴയിലിടിവെട്ടിമുളച്ച
വെറുമൊരുനാടിന്‍ പേരല്ല
പൂക്കോട്ടൂരെന്നോര്‍ക്കുക നാം.

ഉള്ളവനും ഇല്ലാത്തവനും തമ്മില്‍
നാളിതുവരെ നടന്നതും,
ഇന്നുമനസ്യൂതം തുടരുകയും
ചെയ്യുമീസമരശ്രേണിയി-
ലൊരുചരിത്രദശാസന്ധിയില്‍,
വീരേതിഹാസം കുറിച്ചപോരാളികള്‍*
പിറന്നനാടിന്‍മാനംകാക്കാന്‍
ഖിലാഫത്തിന്‍കൊടിനാട്ടി
നെഞ്ചിലെ ചെഞ്ചോരയില്‍
പടപ്പാട്ട് ചാലിച്ചെഴുതിയ
ശൂരിതകാവ്യമാണ് പൂക്കോട്ടൂര്‍.

സാമ്രാജ്യത്വക്രൗര്യമുഖങ്ങളും
ജന്മിത്വത്തിന്നനീതിയും
കെട്ടുപിണഞ്ഞൊരിരുപത്തൊന്നില്‍,
ധീരമക്കളാം മാപ്പിളകര്‍ഷകര്‍,
മാപ്പിള-മാപ്പിളേതര കുടിയാന്മാരും
തോളോടുചേര്‍ന്നൊരറ്റമനമായ്
വെള്ളപ്പട്ടാളത്തെയും വര്‍ഗവഞ്ചകരെയും**
ഇമ്മലനാട്ടില്‍നിന്നുംകെട്ടുകെട്ടിക്കാന്‍
മനസ്സില്‍തറച്ചമതഗ്രന്ഥവും
കയ്യില്‍കിട്ടിയ ആയുധവുമേന്തി,
മതഭേദമില്ലാതാളെയുംകൂട്ടി
വിറിമാറുകാട്ടിയടര്‍ക്കളത്തില്‍
പോരാടിത്തുടുതുടെച്ചുകപ്പിച്ച
കണ്ണായ മണ്ണിലെച്ചോരതന്‍
ചുടുഗന്ധമാണിന്നും പൂക്കോട്ടൂര്‍.
---------------------------------------------
* ആലിമുസ്ലിയാര്‍, വാരിയന്‍കുന്നത് മുഹമ്മദ് ഹാജി, വടക്കേവീട്ടില്‍ മുഹമ്മദ് തുടങ്ങിയ സ്വാതന്ത്ര്യസമരസേനാനികള്‍
** മലബാര്‍കലാപത്തെ ഒറ്റുകൊടുത്ത ചേക്കുട്ടിഹാജി അധികാരിയടക്കമുള്ളവര്‍
----------------------------------------------------
[ഇന്ത്യന്‍ സ്വാതന്ത്യസമരചരിത്രത്തില്‍ വെള്ളക്കാര്‍ക്ക് നേരിടേണ്ടിവന്ന ഏകയുദ്ധം എന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിച്ച 1921, ആഗസ്ത് 26 ലെ
പൂക്കോട്ടൂര്‍ യുദ്ധത്തില്‍- ( (The Battle Of Pookkottur) രക്തസാക്ഷികളായവര്‍ക്ക് ഈ കവിത സമര്‍പ്പിക്കുന്നു)

No comments: