കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Thursday, January 24, 2013

വേനലില്‍ ഒരു തടവറ















വേനലുരുക്കുന്ന ഭൂമിയുടെ
രക്തധമനികളില്‍,
ഞാനെന്‍റെ  തൂലിക
കുത്തിയിറക്കി.

ചുട്ടുപൊള്ളുന്നൊരെ-
ന്‍റെയുള്ളിന്‍റെയുള്ളില്‍,
ഞാനൊരു പനിനീര്‍പ്പൂച്ചെടി നട്ടു.

കവിത പൂക്കുന്ന രാത്രികളില്‍,
മഞ്ഞുപെയ്യുന്ന പുലരികളില്‍,
പ്രണയം ചൊരിയുന്ന സന്ധ്യകളില്‍,
നീറിപ്പുകഞ്ഞ ഹൃദയം
ഞാന്‍ നിന്‍റെ 'തടവറ'യിലിട്ടു.

 മുറിവേറ്റ പക്ഷിക്കും,
താഴ്ന്നിറങ്ങിറങ്ങിയ വേരിനും,
തളിര്‍ കരിഞ്ഞ ശിഖരത്തിനും,
കുടിയിറങ്ങിയ പരലിനും,
ഒരുതുള്ളി ദാഹജലമെന്നപോലെ...

നിന്‍ സൌഹൃദത്തിന്‍ മഴക്കാറ്;
ഉരുണ്ടുകൂടി കനക്കുന്നതും,
പേമാരിയായി പെയ്തിറങ്ങുന്നതും കാത്ത്
ഞാനാ 'തടവറ'ക്കുള്ളിലിരുന്ന്,
എന്‍റെ മൌനം പങ്കുവെയ്ക്കുന്നു.






Monday, January 7, 2013

റേഡിയോ


 












എന്തൊരിഷ്ടമാണെന്നോ,
നിന്നിലെ
തെളിനീരുറവപോലുള്ള
പാട്ടുകള്‍, തേന്മൊഴികള്‍...


വിരഹവേദനക്ക്നീയും ഹേതുവാണ്;
നിന്നരികിലെത്തുന്നത്
വിരളമാകയാല്‍...


നീ പറഞ്ഞതെല്ലാം
ഞാന്‍ കേട്ടാലും,
നീ വരച്ചിട്ടൊരതിര്‍ത്തിക്കപ്പുറം
കൂടെ വരുന്നില്ലല്ലോ നീ...


അല്ലേലും;
അങ്ങോട്ട് പറയുന്നതെല്ലാം
ഇനി; നീ കേട്ടാലും
അനുസരണയുമില്ലല്ലോ തെല്ലും !.

മൊഴിയുന്നതെല്ലാം
അപ്രതീക്ഷിതവും
മധുരതരവുമാകയാല്‍
പകരം വയ്ക്കാനുമില്ലല്ലോ
മറ്റാരെയും...

എങ്കിലും,
സമയം കിട്ടുമ്പോഴൊക്കെ
തിരിച്ച് തിരിച്ച് സൂചിമാറ്റാറുണ്ട്;
നിന്‍ ശബ്ദവിഗതികളുടെ
ഗദ്ഗദമറിയാന്‍...