കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Wednesday, June 12, 2013

ഹേമന്തവും ശിശിരവും















കോരിച്ചൊരിഞ്ഞ്
ഇടവപ്പാതിയെത്തുമ്പോള്‍
വാഴയിലക്കുട
ചൂടിയിരുന്നു
ഹേമന്തം.

നെല്‍വയലില്‍ ഓലക്കുടയുമായ്
കാത്തിരിക്കാറുണ്ടായിരുന്നു
ഞാറ്റുവേലകള്‍,
വാര്‍മഴവില്ലുകുലച്ച്
തുലാവര്‍ഷമാണ് പിന്നെ
മണ്ണിനെയും മനസ്സിനെയും
തഴുകിയുണര്‍ത്താറ്.

പക്ഷേ,
പാത്തും പതുങ്ങിയും
മറക്കുട ചൂടിയാണ്
ഇപ്പോള്‍ കാലവര്‍ഷമെത്താറ്.

മറിഞ്ഞും മാഞ്ഞും ഇനിയെത്തും,
സ്മരണകളിലെ ഒരു ശിശിരം.

നേരംപുലരുമ്പോ,
മരംകോച്ചുന്ന തണുപ്പില്‍
തേക്കിലയും മാവിലയും കൂട്ടി
തീകാഞ്ഞൊരുകാലം വിദൂരം.

താഴെതൊടിയിലെ
ചേമ്പിലയില്‍
പലതുള്ളിക്കൊരുതുള്ളി
ശേഖരിച്ചുവയ്ക്കാന്‍
കാലവര്‍ഷം മറന്നേക്കാം.

ഓര്‍മതന്‍ ഓളവും
പ്രകൃതിതന്‍ താളവും
മുറിച്ച ഋതുഭേദം,
'മഞ്ഞിന്റെയാര്‍ദ്രത'യൊരുവേള
കറുകതന്‍തുമ്പിലൂര്‍ന്ന് വീഴ്ത്തുമോ ?

No comments: