കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Saturday, June 29, 2013

കവണക്കല്ല്

















എല്ലാ മലമുകളില്‍നിന്നും
ഓരോ പുഴകള്‍ ജനിക്കുന്നു.

സ്മൃതികളില്‍ പിറന്ന 
നദീതട സംസ്‌കാരങ്ങള്‍
വര്‍ത്തമാനത്തില്‍ മരിച്ച്, 
ഭാവിയില്‍ ചരിത്രമാകുമ്പോള്‍
കാലത്തെ അടയാളപ്പെടുത്തുന്ന പുഴകള്‍.

വര്‍ഷമേഘമേ...
വറ്റുന്ന പുഴകള്‍ പ്രളയമൊളിപ്പിക്കട്ടെ
വേനല്‍ കൊടുംവെയിലേ..
വറ്റാത്ത പുഴകള്‍ പ്രണയമൊളിപ്പിക്കട്ടെ.

ഋതുഭേദങ്ങളറിയാതൊരുപോലൊഴുകുംപുഴക്ക്
ഞാനെന്റെ ഹൃദയം പകുത്തുകൊടുക്കുന്നു;
ആ പുഴതന്നാത്മാവിലൊരഭയം തേടുന്നു.

ആകാശത്തെ പുണരും പശ്ചിമഘട്ടത്തില്‍
നീലഗിരിയുടെ ഇളമ്പാരി മലനിരകളില്‍
എവിടെയോ പെയ്ത പേമാരിക്ക്
ഉറവയുറഞ്ഞുരുള്‍പൊട്ടി
ചിന്നിച്ചിതറി, കുതിച്ചുപാഞ്ഞ്
ചെറുകല്ലിളകി, മറുകല്ലിളക്കി
പതഞ്ഞുപൊന്തിപ്പാല്‍നുരചിന്തി,
പലതായ് പിരിഞ്ഞും, തായ്‌വഴി ചേര്‍ന്നും
ഈ പുഴ ജനിക്കുന്നു.

ഉത്ഭവത്തില്‍ ഇളനീരിന്‍ മധുരമാണ്,
ഒഴുകുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്റെ കയ്പ്പാണ്,
പതനത്തില്‍ കണ്ണുനീരിനുപ്പാണ്.

നശ്വരജീവിതത്തിനര്‍ത്ഥമറിയാന്‍
അനശ്വരചോദ്യങ്ങള്‍ ഉത്തരംതേടും
മനസ്സിന്റെ ശൂന്യതയില്‍
നിന്നോടുള്ള പ്രണയം
കവണക്കല്ലില്‍ അണപൊട്ടിയൊഴുകട്ടെ,
നിന്നിലലിഞ്ഞുഞാനില്ലാതാകും നാള്‍വരെ.

Friday, June 28, 2013

മഷിപ്പേന

















ഈ ആള്‍ക്കൂട്ടത്തിലെ ഏകാന്തത
ഒരു കടുത്ത ശാപമാണ്.
അതിനാല്‍ നിന്റെ ചോരയോട്
ഈ രാത്രിയില്‍ ഞാന്‍ കൂട്ടുകൂടുന്നു.

നിന്റെ ചോരക്ക് 
സ്‌നേഹത്തിന്റെ ഗന്ധമാണ്.

നിന്റെ ചോരക്ക് മരണത്തിന്റെ 
കറുപ്പുനിറമാണ്.

ഓരോ ഏകാന്തതയിലും
ഞാനവള്‍ക്ക് പ്രണയമെഴുതുന്നു.
ഈ വെളുത്ത പ്രതലത്തില്‍,
നിന്നിലെ കറുത്ത രക്തംകൊണ്ട്;
നിന്റെ കൂര്‍ത്തമുനകൊണ്ട്.

Tuesday, June 25, 2013

കുട





















മഴയത്ത്ചൂടിയ വാഴയില,
തുളവീണ് പനിക്കുമെന്ന് പേടിച്ചാകും
പോപ്പിക്കുട ചൂടിയത്.

ഓസോണ്‍കുടയ്ക്കും 
തുളവീണ്,
ഭൂമിക്ക് പനിവന്നു,
ഇനിയേതു കുടയുണ്ട് ചൂടാന്‍
നമുക്കിനി സോദരാ...

Monday, June 24, 2013

പ്രണയചാപല്യങ്ങള്‍

















അമ്മയുടെ വീടിനടുത്ത്
എവിടെയോ വളര്‍ന്നിരുന്ന
ഞാവല്‍മരത്തില്‍നിന്ന്
ഉഷചെറിയമ്മ
പറിച്ചുകൊണ്ടുവരാറുണ്ടായിരുന്ന
കാട്ടുഞാവല്‍പ്പഴങ്ങള്‍ തിന്നാകാം
എന്റെ വായയും നാക്കും 
ആദ്യമായ് നീലിച്ചത്.

എപ്പോഴാണ്
ആ ഞാവല്‍മരത്തെ
ഒരു മഴു അഗാധമായ് പ്രണയിച്ചതെന്നറിയില്ല.

പിന്നീട് വീടിനടുത്ത്
രണ്ടുകാലങ്ങളിലായ്
പൂക്കള്‍ പൊഴിച്ച് കായ്ച്ച
രണ്ടുഞാവല്‍മരങ്ങളെയും
മഴുപ്രണയിച്ച് ചുംബിച്ചതിന്
ഞാന്‍ മൂക സാക്ഷിയാണ്.
പക്ഷേ, തടയിടാനാകാത്തവിധം
അവ എന്റെ അധികാരപരിധിക്ക്
പുറത്തായിരുന്നു.

പിന്നെ കണ്ണൂര്‍ ഗവ. ഐടിഐ
ഓഫീസിനുപിറകിലും,
ഇപ്പോഴിതാ... ഇവിടെയീ ഡല്‍ഹിയില്‍
ഐഐഎംസി കാമ്പസിലും
തുടുത്ത് നീലിച്ച് കൊതിപ്പിച്ചു
ഞാവല്‍പ്പഴങ്ങള്‍......... ..

രണ്ടിടത്തും
സഹപ്രവര്‍ത്തകര്‍ക്കൊപ്പം
ഞാവല്‍പ്പഴം പറിച്ചെടുത്ത്
പങ്കിട്ട് തിന്നപ്പോഴും
ഓര്‍മിച്ചതാണ്
മഴുവിന്റെ പ്രണയചാപല്യങ്ങള്‍...

Saturday, June 22, 2013

ഓ പ്രിയപ്പെട്ട ബ്രസീല്‍....















ഓ പ്രിയപ്പെട്ട ബ്രസീല്‍
വെറുമൊരു കാല്‍പ്പന്തുകൊണ്ട്
നീയിപ്പോഴും മാന്ത്രികത തീര്‍ക്കുന്നു.
ഗോള്‍വലകളെ ചലിപ്പിച്ച്
ലോകം കീഴടക്കുന്നു. 
കറുത്ത മുത്താം പെലെ മുതല്‍
വെളുത്ത മുത്താം നെയ്മര്‍വരെ നീളും 
പതിറ്റാണ്ടുകളുടെ താരനിരകള്‍...

കളിക്കളത്തില്‍ ചിറകറ്റുവീണാലും
ഫീനിക്‌സ് പക്ഷിയായ്
പറന്നുയരുവാനുള്ള കഴിവ്,
കളിയുടെ അവസാനനിമിഷത്തിലും
ചരിത്രഗതിയെത്തന്നെ മാറ്റിമറിക്കുന്ന
അപ്രതീക്ഷിതമായ നിന്‍
തന്ത്രപരമാം ചുവടുകള്‍.
ഒമ്പതും പത്തും നമ്പര്‍
ജേഴ്‌സിതന്‍ മാന്ത്രികതയാല്‍
നീ സമ്മാനിച്ച പ്രതിഭകളുടെ പന്തടക്കം,
ചടുലത, വശ്യത, പ്രതിരോധം, മുന്നേറ്റം.

ഓ എന്റെ പ്രിയപ്പെട്ട ബ്രസീല്‍...
ഫുട്‌ബോളിന്റെ നൃത്തമേ,
സാംബായുടെ താളമേ,
മഞ്ഞകാനറികളുടെ നിത്യവസന്തമേ,
ഓര്‍ക്കുന്നു ഞാന്‍ ഈ മണ്‍സൂണ്‍ കാഴ്ചയില്‍
വിദൂരതയില്‍ നീ ഗോള്‍മഴ പെയ്യിക്കുമ്പോള്‍
ഇന്നെനിക്കന്യമായ ആരാധനകൂട്ടായ്മകളുടെ
ആവേശാരവങ്ങള്‍, ഹര്‍ഷബാഷ്പങ്ങള്‍.

കഫു മുതല്‍ കക്കാ വരെ,
ദുംഗെ മുതല്‍ കാര്‍ലോസ് വരെ,
റൊമാരിയോ മുതല്‍ റൊണാള്‍ഡീന്യോ വരെ,
പച്ചയാം വിരിപ്പിട്ട മൈതാനത്ത്
പീതപുഷ്പങ്ങള്‍ വാണ നാളുകള്‍............
----------------------------------------------------------------------------------
(കോണ്‍ഫെഡറേഷന്‍ കപ്പ് നേടിയ ബ്രസീലിനും, നാട്ടിലെ ആരാധകര്‍ക്കും വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു)

Wednesday, June 19, 2013

സ്‌നേഹത്തിന്റെ രുചി














തോടും പാടവും ഒന്നായാല്‍
രാത്രിയില്‍ ടോര്‍ച്ചടിച്ച്
കത്തികൊണ്ട് വെട്ടിപ്പിടിച്ചും,

പകലില്‍ വെള്ളമിറങ്ങിയാല്‍
മണ്ണിരകോര്‍ത്ത് ചൂണ്ടലിട്ടും,

വെള്ളംവറ്റണ കാലത്ത്
നഞ്ചുകലക്കിയും
കൂട്ടുകാരൊത്ത്
നീറീന്‍* പിടിച്ച് കൊണ്ടുവരും.

വെണ്ണീറുവാരിക്കുഴച്ച്
കിഴക്കേതൊടിയിലെ
തിരുമ്പുന്ന കല്ലിലുരച്ച്
കുഴല്‍കിണര്‍വെള്ളത്തില്‍
കഴുകി വൃത്തിയാക്കി
ഉപ്പും മുളകും കൊത്തമല്ലിയും
മഞ്ഞളും കൂട്ടി, പച്ചമാങ്ങയിട്ട്
നന്നായി കുഴച്ച്
വെള്ളവും ചേര്‍ത്ത്
മണ്‍ചട്ടിയിലാക്കി
അടുപ്പത്ത് വെച്ച്
നന്നായി വറ്റിച്ചെടുത്തതാണ്
ബാല്യവും.

പരലും കൊയ്ത്തിയും,
കോട്ടിയും കടുവും കരുതല
യും,
ഒരുമിച്ചുവെന്താല്‍
മണ്‍ചട്ടിയില്‍
ഓര്‍മകളുടെ ഗന്ധമാണ്.

എന്നിട്ട്...
താഴെത്തൊടിയിലെ
മുരിങ്ങാമരത്തില്‍
വല്യച്ഛന്‍ നട്ടുവളര്‍ത്തിയ
കറുത്തപൊന്നിന്‍ വള്ളിയില്‍-
നിന്നിറുത്തെടുക്കുമിലകളില്
കരിപിടിച്ച ചിരട്ടക്കയിലാല്‍
എല്ലാവര്‍ക്കും നീറിന്‍*വിളമ്പി
എനിക്കുള്ള പങ്ക് മാറ്റിവച്ചാലും
പറ്റിപ്പിടിച്ചിരിക്കും ചട്ടിയിലൊരിത്തിരി.

പിന്നെയാരും കാണാതെ
ചട്ടിവടിച്ചതിനാലാകാം
സ്മരണകള്‍ക്ക്
സ്‌നേഹത്തിന്റെ രുചിയുണ്ടെന്ന്
ഇന്നു ഞാനറിയുന്നത്.
------------------------------------------------------------------------------------------------------- 
* തോട്ടിലെ മീനിന് പറയുന്ന പേര്, പച്ചനീറീനിന്റെ ഗന്ധം മാത്രംമതി പാടത്ത് നെല്ലുകൊയ്യുമ്പോള്‍ ചോറുണ്ണാന്‍ എന്ന് ബാബുവേട്ടന്റെ (റാവു) അമ്മ പറഞ്ഞത് ഓര്‍ക്കുന്നു.
-------------------------------------------------------------------------------------------------------(ചെറുപ്പകാലത്ത് അമ്മയുടെ വീടിനടുത്തുള്ള തോട്ടില്‍ മീന്‍പിടിക്കാന്‍ കൂടെയുണ്ടാവാറുള്ള വല്യച്ഛന്‍- കീരന്‍കുട്ടി, അമ്മമ്മ-ചക്കിക്കുട്ടി, അമ്മയുടെ ജേഷ്ടത്തി- മുണ്ടിക്കുട്ടി, നിഷാദ്, പ്രദീപ്, ചെര്‍മാന്‍ എന്ന ബാബു, വാവ എന്ന രതീഷ്, മനോജ്, സജീവ്, സിന്ധു (ചേലേമ്പ്ര) എന്നിവര്‍ക്കും മറ്റുകൂട്ടുകാര്‍ക്കും നീറീന്‍ കഴിക്കാന്‍ ഏറെ ഇഷ്ടമുണ്ടായിരുന്ന എന്റെ അച്ഛമ്മ-ചക്കിക്കുട്ടിക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു.)

Monday, June 17, 2013

സ്‌നേഹത്തിന്റെ സുഗന്ധം



















വേനലവധിക്ക്
അമ്മയുടെ വീട്ടില്‍,
കുട്ടിപ്പീടികയുണ്ടാക്കി,
കളിക്കാറുള്ള
മേലേതൊടിയിലെ
ഇരട്ടപ്ലാവിന്റെ ചുവട്ടില്‍,
ചക്കമൂത്ത് ചാഞ്ഞിരിക്കും.

അമ്മമ്മയുടെ
മേല്‍നോട്ടത്തില്‍,
മുതിര്‍ന്നവരെല്ലാം
ചക്കയെരിഞ്ഞ്
കൂട്ടാന്‍വെച്ച് കഞ്ഞികുടിച്ച്
വയറുനിറച്ചാല്‍,
ശേഷിക്കുക;
ഓര്‍മകളുടെ മൂന്ന്‌വിത്തുകളാണ്

ഒന്ന് :-

ചക്കക്കുരുവില്‍
തളമീന്‍തെല* യിട്ടുവെച്ച
കറികൂട്ടി വരിവരിയായ്
പെലകുട്ടി** മേലിരുന്ന് തിന്ന
ചോറിന്റെ സ്വാദ്...
എന്നിട്ടും ബാക്കിയായ
ചക്കക്കുരു,
കൂട്ടുകാരൊത്ത്
വീടിനുപിറകിലെ
താഴേതൊടിയില്‍
തീയിട്ട് ചുട്ടും
തകരപ്പാത്രത്തിലിട്ട് വറുത്തും
തിന്ന നാളുകള്‍.

രണ്ട് :-

ചക്കമടല്‍കൊണ്ട് ചക്രംചെത്തി
കറുമൂസത്തണ്ട് മുറിച്ച്
ഈര്‍ക്കിളിട്ടുകുരുക്കി
വണ്ടിയുരുട്ടി നടന്നത്...
ശേഷിച്ച മടല്‍, വല്യച്ഛന്‍
പടിഞ്ഞാറുഭാഗത്തെ
കാലിത്തൊഴുത്തില്‍
തള്ളിയതും.

മൂന്ന് :-

ചക്കയുടെ ഹൃദയം
രണ്ടായ് പിളര്‍ത്തി,
കട്ടപിടിച്ച വെളുത്തരക്തം
കോലില്‍ ചുറ്റിയെടുത്ത്,
കരിപിടിച്ച് കറുത്ത്
തൂളവീണ ബക്കറ്റിന്
ഓട്ടയടക്കാന്‍
അടുക്കള ചായ്പില്‍
തിരുകിവക്കും മുന്‍പേ;
'ഉഷചെറിയമ്മ' ഒരിത്തിരി
മാറ്റിവെച്ചിട്ടുണ്ടാകും.

ആ വിളഞ്ഞി,
പൊട്ടിയ ചട്ടിയില്‍
അടുപ്പത്ത് വെച്ചു
ചൂടാക്കിയുരുക്കി
ഈര്‍ക്കിളില്‍ മുക്കി
ഇടതിളം കയ്യില്‍
പുള്ളികുത്തിത്തരും
ചെറിയമ്മ!.

എന്നിട്ട്,
തൊട്ടടുത്ത കമ്മുക്കുട്ടിയുടെ
വീട്ടിലെ കിണറിനരികെ
തഴച്ചുവളരുന്ന
മൈലാഞ്ചിച്ചെടിയുടെ
ഇലകളൂരി, അരച്ചുകുഴച്ച്
കൈവെള്ളയില്‍ തേച്ചിടും.

മണിക്കൂറുകള്‍ കഴിഞ്ഞ്,
കൈയ്യിലെ വിളഞ്ഞി പോകാന്‍
കുണ്ടംമുറിയില്‍*** സൂക്ഷിച്ച
നീലനിറമുള്ള
കാസറ്റുംപാത്രത്തിലെ
മണ്ണെണ്ണയെടുത്ത് പുരട്ടി
സാബൂനിട്ട്**** കഴുകി
വൃത്തിയാക്കും.

അന്നിളം കയ്യില്‍
ഉഷചെറിയമ്മയിട്ടുതന്ന
വെള്ളപ്പുള്ളിയുള്ള,
മൈലാഞ്ചിയുടെ അത്തറാണ് *****
'സ്‌നേഹത്തിന് ഓര്‍മകളുടെ സുഗന്ധമുണ്ടെന്ന്'
എന്നെ ആദ്യമായ് പഠിപ്പിച്ചത്.
----------------------------------------------------------------------------

* അമ്മമ്മയുടെ പ്രയോഗം, ഉണക്കത്തളമീനിന്റെ തല എന്നര്‍ഥം.
** അമ്മമ്മയുടെ പ്രയോഗം. ഇരിക്കുന്ന പലക എന്നര്‍ഥം.
*** അമ്മയുടെ വീട്ടിലുണ്ടായിരുന്ന ഇരുട്ടുമുറിക്ക് പറഞ്ഞിരുന്ന പേര്.
**** അലക്കുസോപ്പ്
***** സുഗന്ധ ദ്രവ്യം, അറബിവാക്ക്.

(ഉഷചെറിയമ്മ-അമ്മയുടെ അനിയത്തി. ഭര്‍ത്താവായ ഇ രാജന് വൃക്ക ദാനം ചെയ്തിട്ട് മൂന്ന് വര്‍ഷം. ആ ദമ്പതികള്‍ക്ക് വേണ്ടി ഈ കവിത സമര്‍പ്പിക്കുന്നു.)

Saturday, June 15, 2013

തിന്നിട്ടും തീരാത്ത പാപം


 














 

പണ്ട് കുട്ടിയായിരിക്കുമ്പോ,
അമ്മയുടെ നാട്ടില്‍
കൂട്ടുകാരൊത്ത്,
തോട്ടില്‍ കുളിക്കാന്‍ പോയൊരുനേരം
തോര്‍ത്തിട്ടു പിടിച്ച മീനുകള്‍
വീട്ടുകാരറിയാതെ അടുപ്പുകൂട്ടി
ജീവനോടെ ചട്ടിയിലിട്ട്
ഉപ്പും മുളകും മല്ലിയുമിട്ട് വേവിച്ച്
കുരുമുളകിലയില്‍ പങ്കുവെച്ച് തിന്നതിന്‍
പാപമോ ശാപമോ ആകാം,
നാട്ടിലീ പെരുമഴക്കാലത്ത്
മീന്‍ പിടുത്തം പൊടിപൊടിക്കുമ്പോ,
ഞാനീ, ചുട്ടുപൊള്ളുന്ന ഡല്‍ഹിയില്‍
ഉരുളക്കിഴക്കും പരിപ്പും തിന്ന്
നാളുകള്‍ എണ്ണി നീക്കുന്നത്.

 ''കൊന്നാല്‍ പാപം
തിന്നാല്‍ തീരും'' എന്നാണ് ചൊല്ല്.
എന്റെ പര(ല്‍ )മീന്‍) ദേവതകളെ
അതെനിക്കുമാത്രമെന്താ
ബാധകമാക്കാഞ്ഞൂ !.

കര്‍ക്കിടകവും കഴിഞ്ഞു ഞാന്‍
തിരികെയെത്തുമ്പോ
തോട്ടില്‍ചൂണ്ടയിട്ടുപിടിക്കാന്‍
ഒറ്റ കടുങ്ങാലിപ്പരലെങ്കിലും
കരുതിവെക്കണേ കൂട്ടരെ...!

Thursday, June 13, 2013

പേരിടാന്‍ ആഗ്രഹിക്കാത്ത കവിത



 









അവിടെ, ആ മേലേമുറിയില്‍
പലതും ഒറ്റക്കാണ്.

വീട് പുതുക്കിപ്പണിതനേരത്ത്
അച്ഛമ്മയുപേക്ഷിച്ച്
ഞാന്‍ സ്വന്തമാക്കിയ
മാവിന്‍ പലകകൊണ്ടുള്ള
ദ്രവിച്ച പടി.

വിരിച്ചുകടക്കാന്‍
അമ്മമ്മ നെയ്തുതന്ന
കൈതോലപ്പായ.
 


ഒമ്പതുവര്‍ഷം
എന്നോടൊത്ത് ശയിച്ച്
നെഞ്ചിടിപ്പേറ്റുവാങ്ങിയ
റേഡിയോ.
 

കണ്ണുനീരുറവകള്‍ക്കും
കരിമേഘമുരുക്കിയ
തുള്ളികള്‍ക്കും മധ്യേ
വീര്‍പ്പുമുട്ടാറുള്ള
ഇരുവാതിലുള്ള ജനാല.

പിന്നെ മുറ്റത്തൊരുകോണില്‍,
വര്‍ഷങ്ങള്‍ക്കുമുന്‍പ്
'വാഴയൂരി'ല്‍ നിന്നും പറിച്ചുനട്ടിട്ടും
 ഒരു വട്ടംപൂവിട്ട കാട്ടുതെച്ചി.
 

ഇഷ്ടികച്ചുമരില്‍
കൊളുത്തിവച്ച
'ചെ'യുടെ ചിത്രത്തിലെ
മനുഷ്യസ്‌നേഹത്തിന്റ
അനശ്വരതയിലേക്ക്
ചൂഴുന്ന കണ്ണുകള്‍.

ഇവിടെയുള്ള ശരീരത്തപ്പോലെ
കൂടാതെ, അവിടെ
ഒറ്റപ്പെട്ടലയുന്നത്
എന്റെയീ മനസ്സാണ്.

Wednesday, June 12, 2013

ഹേമന്തവും ശിശിരവും















കോരിച്ചൊരിഞ്ഞ്
ഇടവപ്പാതിയെത്തുമ്പോള്‍
വാഴയിലക്കുട
ചൂടിയിരുന്നു
ഹേമന്തം.

നെല്‍വയലില്‍ ഓലക്കുടയുമായ്
കാത്തിരിക്കാറുണ്ടായിരുന്നു
ഞാറ്റുവേലകള്‍,
വാര്‍മഴവില്ലുകുലച്ച്
തുലാവര്‍ഷമാണ് പിന്നെ
മണ്ണിനെയും മനസ്സിനെയും
തഴുകിയുണര്‍ത്താറ്.

പക്ഷേ,
പാത്തും പതുങ്ങിയും
മറക്കുട ചൂടിയാണ്
ഇപ്പോള്‍ കാലവര്‍ഷമെത്താറ്.

മറിഞ്ഞും മാഞ്ഞും ഇനിയെത്തും,
സ്മരണകളിലെ ഒരു ശിശിരം.

നേരംപുലരുമ്പോ,
മരംകോച്ചുന്ന തണുപ്പില്‍
തേക്കിലയും മാവിലയും കൂട്ടി
തീകാഞ്ഞൊരുകാലം വിദൂരം.

താഴെതൊടിയിലെ
ചേമ്പിലയില്‍
പലതുള്ളിക്കൊരുതുള്ളി
ശേഖരിച്ചുവയ്ക്കാന്‍
കാലവര്‍ഷം മറന്നേക്കാം.

ഓര്‍മതന്‍ ഓളവും
പ്രകൃതിതന്‍ താളവും
മുറിച്ച ഋതുഭേദം,
'മഞ്ഞിന്റെയാര്‍ദ്രത'യൊരുവേള
കറുകതന്‍തുമ്പിലൂര്‍ന്ന് വീഴ്ത്തുമോ ?

Saturday, June 8, 2013

മഴക്കവിതകള്‍



1. മഴ 


 
ചിലപ്പോള്‍ ആര്‍ദ്രമായ്,
മറ്റുചിലപ്പോള്‍
ഉരുകിയ ലോഹത്തുള്ളികളെപ്പോലെ
തീര്‍ത്തും കഠിനമായി;
ഉതിര്‍ന്നുവീഴുന്നത്
ഒറ്റപ്പെടുന്നവന്റെ ഭൂപടത്തിലേക്ക്...
നിസ്സഹായതയുടെ
കവിള്‍ത്തടത്തിലേക്ക്‌ !!!.

2. പുഴക്കാലം



മേഘമായിരുന്നു ഞാന്‍;
ഇന്നലെ പെയ്യാതിരുന്നത്,

വെറുമൊരു മഴമാത്രമായ്
ഇന്നാണ് പെയ്തതും തോര്‍ന്നതും.

മഴയായിരുന്നു ഞാന്‍;
ഇന്നാണ്
പെയ്തുണര്‍ന്നത്,
വെറുമൊരു പുഴ മാത്രമായ്...

പുഴയായിരുന്നു ഞാന്‍; പണ്ട്,
ഇന്നലെ ഒഴുകാതിരുന്നതും,
ഇന്ന് ഒഴുകിയതും .

3 . ശാപവാക്ക്



പെയ്തുതോരാത്ത
നിന്‍പേരാണ് മഴയെന്ന്
കുളിരായ് കൂട്ടായ്
കവിതകളില്‍ ഞാന്‍ കുറിച്ചിട്ടു.

വേനലിലാദ്യമൊരു
സാന്ത്വന സ്പര്‍ശം.

പിന്നീടെപ്പോഴോ,
എന്നില്‍, നിന്നില്‍, നമ്മളില്‍
ഒരോര്‍മച്ചാര്‍ത്തുപോലെ,
കനത്ത്, തിമിര്‍ത്ത്, കവിഞ്ഞ്
വേനലിനേക്കാളുമൊരു ശാപവാക്ക്;

ഭൂമിക്ക് പനിക്കുമ്പോള്‍,
ഭീകരരൂപിണിയായ്
മണ്ണില്‍ പെയ്തിറങ്ങും,
നിന്‍ പേരാണ് മഴയെന്ന്
കവിതകളില്‍ ഞാന്‍
വീണ്ടും കുറിച്ചിട്ടു.!

4. ഡല്‍ഹിയില്‍ പെയ്ത മഴക്ക്


കനല്‍ കത്തിയുരുകിയ
മാനം കറുത്തു;
ഇടിവെട്ടി,
കരള്‍ ചിന്തി,
ഓര്‍മകളില്‍
രക്തം പൊടിഞ്ഞു.

മണ്ണില്‍ ഉപ്പുവീണ്
വേദന വേരുകളിലേക്കിറങ്ങി;
വരും 'വര്‍ഷ'ത്തിലേക്കത്
കാത്തുവച്ചു.

5. മോഹം


പുതപ്പിനുള്ളില്‍
കാലുംചുരുട്ടി
അട്ടപോലെ കിടന്നുറങ്ങാന്‍
മഴേ
നിനക്കുമുണ്ടോ മോഹം ?


6. പനി രഹിതം


കാണാത്ത മഴയാണ്
കണ്ടമഴയേക്കാളും
അതിമനോഹരം,
കാവ്യാത്മകം !.

കൊള്ളാത്ത മഴയാണ്
കൊണ്ട മഴയേക്കാളും
അനിര്‍വചനീയം;
'പനി' രഹിതം !!.


പൂമരം
















തീയില്‍കുരുത്ത ഓര്‍മകളില്‍
ജീവിക്കുന്നതിനാലാകാം 
വേരുണങ്ങിയിട്ടും 
വഴിയിലെ പൂമരമിന്നും
പൂത്തുതളിര്‍ത്ത്
കായ്പ്പഴുപ്പിച്ചതും
വിത്തായ് പൊഴിഞ്ഞതും.

വേനലിലേക്ക് പടര്‍ന്ന്കയറിയ
വൃക്ഷശിഖരങ്ങളില്‍നിന്ന്
അവസാനതുള്ളിയും
ബാഷ്പീകരിച്ചുയരും മുന്‍പ് ...

അതിജീവിക്കാന്‍ പഠിച്ച
ഒരു പൂവെങ്കിലും
അപരന്‌ മധു പകര്‍ന്ന്
പ്രണയത്തെ
തീവ്രമാക്കിക്കൊണ്ടിരിക്കും.

ചെറുത്ത് നില്‍ക്കാന്‍ ശീലിച്ച
ഒരു വിത്തെങ്കിലും
തലമുറതലമുറകൈമാറി,
ചരിത്രസ്മരണകളെ
ജ്വലിപ്പിച്ചുകൊണ്ടിരിക്കും.