കരിമഷിക്കവിതകള്‍

എഴുത്ത് കലാപമാണ്. കവിതയാണ്; കലഹമാണ്.
എഴുത്ത് കൂട്ടുകാരനാണ്, കൂട്ടുകാരിയാണ്,പ്രണയിനിയാണ്; സഖാവാണ്.

Saturday, July 20, 2013

കീഴാര്‍ നെല്ലി















ഓര്‍മകളില്‍ നീ നെല്ലിക്കയോളമുണ്ടായിട്ടും
കാഴ്ചയില്‍ നീ കടുകോളം വളര്‍ന്നില്ല.

രസം :-തിക്തം, കഷായം, മധുരം.

ഗുണം :-ലഘു, രൂക്ഷം

മഞ്ഞപ്പിത്തത്തിന് പശുവിന്‍പാലില്‍
അരച്ചുകുടിക്കാന്‍ തന്നിട്ടുണ്ട്, പണ്ടമ്മ.
അപ്പോള്‍ മധുരിച്ച നിന്നെ,
വഴിയരികില്‍ കാണുമ്പോ
കയ്ക്കുകയാണിന്നെന്നുള്ളം.

Wednesday, July 17, 2013

ചിരിക്കേണ്ട പൂക്കള്‍ക്ക്















മാറ്റിവെച്ച വിത്തുകള്‍ പുറംതോട്‌ പൊട്ടിച്ച്,
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന നാള്‍ വരും.

ചെറുതളിരിലകള്‍ കണ്‍പീലിവിടര്‍ത്തി,
പുലരിയിലേക്ക് ഉദിച്ചുയരുന്ന കാലമുണ്ടാകും.

സ്വപ്‌നങ്ങള്‍ ചുവന്ന് തുടുത്ത്,
ചിന്തകള്‍ ലോഹംപോലുരുകുന്ന നാളെയുണ്ടാകും.

വേദനകള്‍ നാം കുഴിവെട്ടിമൂടും.

അപരന്റെ കാതുകളില്‍ സംഗീതംപൊഴിക്കുവാന്‍,
നെല്‍വയലുകളില്‍ മുളംന്തണ്ട് വിളയിക്കും.
അന്നേ മരൂഭൂമികളില്‍ മരുപ്പച്ച കാണൂ...
അന്നേ വസന്തം വരൂ..പൂക്കള്‍ ചിരിക്കൂ...

Monday, July 15, 2013

വേര്‍തിരിവ്
















ഹൃദയത്തിന്റെ ഇടത്തേ അറയില്‍
ഇപ്പോഴും ഒരു മഞ്ചാടിക്കുരുവുണ്ട്.
പ്രണയത്തിന്റെ ഇളംചുവപ്പും
വിപ്ലവത്തിന്റെ കടുംചുവപ്പും
വേര്‍തിരിക്കാനറിയാത്ത മഞ്ചാടിക്കുരു.

Sunday, July 14, 2013

കണ്ണാന്തളി

















മഞ്ഞനിറമുള്ള പരാഗരേണുക്കളും
തൂവെള്ളയും വൈലറ്റുനിറമുള്ളൊരിതളാര്‍ന്
പൂക്കളെയാദ്യമായ് കുന്നില്‍ചെരിവില്‍
കണ്ടതോര്‍ത്തിന്നുഞാന്‍ വെറുതെ.

പൂവിറുത്ത് വാല്‍പ്പുല്ലും തെച്ചിപ്പൂക്കളും
കാട്ടുവള്ളിയില്‍ കെട്ടിയൊതുക്കി,
കുന്നിറങ്ങി കാത്തിരുന്നിട്ടും
കൊച്ചനുജത്തിയാം സോനുവിനെ കണ്ടില്ല.

കുഞ്ഞുകൈകളില്‍ നല്‍കുവാന്‍
കാത്തുവച്ചൊരാ കാട്ടുപ്പൂച്ചെണ്ട്
ടെലഫോണ്‍ കാലില്‍ കൊരുത്തുവെച്ചനാള്‍.


അന്നൊരാവൃശ്ചികരാത്രിയില്‍ വിദ്യുത്‌വെളിച്ചത്തില്‍
റേഡിയോയും തുറന്നുവെച്ച് നോവുകള്‍ കുത്തിക്കുറിച്ചപ്പോള്‍
ആ പൂച്ചെണ്ട് ... മഞ്ഞുതുള്ളികളോട് കലഹിച്ചിട്ടുണ്ടാകണം.

ഒറ്റമരം
















ഞാനൊരു മരം;
വേരുണങ്ങിയിട്ടും,
അതിജീവനത്തിന്
ഉറവ തേടുന്ന മരം.

ഞാനൊരു മരം;
ശിഖരങ്ങള്‍ കരിഞ്ഞുണങ്ങിയിട്ടും,
മഴക്കാറ് കൊതിക്കുന്ന മരം.

ഞാനൊരു മരം;
ദ്രവിച്ചടര്‍ന്നിട്ടും,
ചെറുത്തുനില്‍ക്കുന്ന
ഒറ്റപ്പെട്ടമരം.
 

Tuesday, July 9, 2013

തീവ്രഭാവങ്ങള്‍.















ഇലകളില്ലാതെ
ഒറ്റപ്പെട്ടതാണ്
ഒരുകുഞ്ഞുപൂവ്.

സ്വപ്‌നത്തില്‍
യാഥാര്‍ത്ഥ്യത്തിന്റെ
മുള്ളുതറച്ചും
പ്രതീക്ഷയില്‍
ഉപ്പിനുറവ
വറ്റിവരണ്ടും
പൂച്ചെടിയില്‍
ഓര്‍മകളുടെ ശിഖരങ്ങള്‍
കെട്ടുപിണഞ്ഞുകിടപ്പാണ്.

ഒരു ഹിമബിന്ദുമതി,
നേത്രഗോളങ്ങളില്‍
ഉഷ്ണമാപിനിയാകാന്‍.

മഴത്തുള്ളിതന്‍ മധുരംമതി
വേദനകളലിഞ്ഞുതീരാന്‍.

ഒരുപുലര്‍കാലത്ത്
വഴിയരികിലെന്നോട് പുഞ്ചിരിച്ച
പേരറിയാത്തൊരു കാട്ടുപൂവെ,
നിന്നിലുമുണ്ടോയീ-
നിഷേധിക്കുതോന്നും
തീരാപ്രണയത്തിന്‍
തീവ്രഭാവങ്ങള്‍.

Sunday, July 7, 2013

സ്‌നേഹപൂര്‍വ്വം പ്രണയിനിക്ക്





















ഞാറല്‍പ്പഴങ്ങള്‍ പഴുത്തുതുടുത്ത്
നീലിച്ചുനില്‍ക്കും നിന്നിലേക്കുള്ള
പാതയോരത്തിന്‍ ഊടുവഴികളില്‍
മഴത്തുള്ളിയുറ്റും നെല്ലിമരങ്ങളെ,

കോടമഞ്ഞുപുല്‍കും നിന്നിളംമാറിടങ്ങള്‍തന്‍
താഴ്‌വരകളില്‍ വിരിയും കണ്ണാന്തളിപ്പൂക്കളെ,

കാട്ടുതെച്ചികളില്‍ മധുനുകരും ചിത്രശലഭങ്ങളെ,

പച്ചയും മഞ്ഞയും നിറംമാറിക്കളിക്കും
നിന്‍തനുവിലെ നെല്‍വയലില്‍
കൊയ്ത്തരിവാളിനെ രാകിമിനുക്കി
പാടാന്‍മറന്ന ഞാറ്റുപാട്ടുകളെ,

നാട്ടുമാവിന്‍ ഗന്ധം പരത്തും
പറങ്കിമാവിന്‍ ചെറുതളിരിലകളെ...
എല്ലാം സാക്ഷിനിര്‍ത്തി;
വാഴയൂരില്‍ എനിക്കുപ്രിയരാം
പച്ചവിരിപ്പിട്ട മലനിരകളെ
ആര്‍ദ്രമായ് തഴുകും 'ചാലിയാര്‍' പുഴയെ
പ്രണയിച്ചുപോയീ ഞാന്‍ അഗാധമായ്.

ഇടവപ്പാതിതന്‍ കുളിരൂറും തണുപ്പില്‍
വിരഹത്തിന്‍ ചൂടേറ്റ് വാടിക്കരിയാതിരിക്കാന്‍
സ്മരണകളിരമ്പുന്ന നെഞ്ചിന്റെ കൂടില്‍
കരിമഷിചിന്തും ഇത്തൂലിക
കൂത്തിയിറക്കുന്നു ഞാന്‍ സ്‌നേഹപൂര്‍വ്വം.

Friday, July 5, 2013

ഒട്ടിയ രണ്ടിലഞ്ഞിപ്പൂക്കള്‍















വീടിനു വടക്കുഭാഗത്ത്
തറവാട്ടുമുത്തന്‍ കുടിയിരിക്കും
പള്ളിയറമുറ്റത്തെ ഇലഞ്ഞിമരം
പൂക്കള്‍പൊഴിച്ചൊരോര്‍മകളുണ്ടുള്ളില്‍.

നേരം വെളുക്കുംമുന്‍പേ
അനിയത്തിമാരെ വിളിച്ചുണര്‍ത്തി
കയ്യില്‍ ചിരട്ടയുമായി
ഇലഞ്ഞിപ്പൂക്കള്‍ പരന്നുകിടക്കുമാ
മുറ്റത്തേക്കോടും.
പൂവെല്ലാം പെറുക്കിയെടുക്കുമ്പോഴേക്കും
കിഴക്കേ മാനത്ത് ചെന്തെങ്ങ് കുലച്ചിരിക്കും.

കൊടാംപറമ്പിന്‍ വരമ്പത്ത്
ചാഞ്ഞ്കിടക്കണ തെങ്ങോലതന്‍
നേരിയനാരുചീന്തി
ഇലഞ്ഞിപ്പൂമാല കോര്‍ത്ത്
കോലായിചുമരില്‍ കൊളുത്തിയിട്ട
അന്നും ഇന്നും കണ്ണുതുറക്കാത്ത
ദൈവചിത്രങ്ങളില്‍ ചാര്‍ത്തും.

എന്നിട്ടും പൂമാല ശേഷിച്ചാല്‍
കൈയില്‍ ചുറ്റിയാ സ്‌കുളില്‍ പോകുക.

ഇന്നിവിടെയീ തലസ്ഥാന നഗരിയില്‍
പൂത്തുലഞ്ഞൊരിലഞ്ഞിമരത്തില്‍
നിന്നുഞാന്‍ ഒട്ടിയ രണ്ടുപൂക്കളിറുത്ത്
വിരലോട് വിരല്‍ ചേര്‍ത്ത് കുത്തിക്കുറിച്ച
വരികളിലോര്‍മതന്‍ രൂക്ഷഗന്ധം
തേടുകയാണിന്നുഞാന്‍. .

ആര്യവേപ്പ്




















കവിതകള്‍ കുത്തിക്കുറിക്കുന്ന
പുസ്തകത്താളില്‍
ആര്യവേപ്പിന്‍ തളിരില
പതിച്ചുവെച്ചൊരുനാള്‍ ഞാന്‍. ..


എഴുതിയാലും തീരാത്ത
വേദനകള്‍ ചിലതുണ്ട്.
ഇലപ്പച്ചകാണുമ്പോള്‍
ശമിച്ചേക്കാം...

Wednesday, July 3, 2013

ദൈവത്തിന്റെ നാട്
















ദുരമൂത്ത് കാടിളക്കി
മലതുരന്ന് നാടിളക്കി
വയലുനികത്തി മണ്ണിട്ടുമൂടി
കായലുനികത്തി നിരപ്പാക്കി
മരംമുറിച്ച് കുഴികുഴിച്ചു,
വെള്ളം നിറച്ച് കുപ്പിയിലാക്കി.
ഭൂമിയളന്ന് വീതിച്ച് വിലപേശി.
പാറപൊട്ടിച്ച് മണിമാളിക പണിതു.

എന്നിട്ടും ...
ഉത്തരാഖണ്ഡ് കണ്ട്
വാവിട്ട് കരയുന്ന സോദരാ
കണ്ണിലുപ്പുനീര് ബാക്കിവച്ചോ
നിനക്കിനിയും കരയാനുള്ളതാ...
ദൈവങ്ങളൊന്നും കൂട്ടിനുണ്ടാകില്ല!

കറുപ്പും ചുവപ്പും

















ഒരുമയുടെ ചുവപ്പും
ഒറ്റപ്പെടലിന്റെ കറുപ്പും

ഇന്നീ രാത്രിയില്‍

ഇഴ ചേര്‍ന്നിരിക്കുന്നു...

അല്ല ,


ഇണ ചേര്‍ന്നിരിക്കുന്നു !

വെളുത്ത കടലാസില്‍ തെളിയുന്ന

നിന്റെ പേരാണ് കവിത;

അഥവാ

ജീവിതത്തിന്റെ ചുകപ്പ്,
മരണത്തിന്റെ കറുപ്പ്.


നിര്‍വചനങ്ങളില്ലാതെ

















വാഴയൂര്‍
നീയും ഏകാകിയായിരുന്നു.
നിന്നിലിന്നും അവശേഷിക്കുന്ന
നെല്ലിമരത്തിന്റെ

വേരുകളിലും ശിഖരങ്ങളിലും
വീണ്ടും ഉപ്പ് പൊടിയുന്നു.

നിന്നില്‍ വന്യമായ്
ചാഞ്ഞും ചെരിഞ്ഞും
വീശിപ്പെയ്തത്
മഴയല്ല; മൃതസജ്ഞീവനിയായിരുന്നെന്ന്
ഞാനറിയുന്നു.

വയല്‍വക്കിലെ തോടുമുതല്‍
കുന്നിന്‍മുകളിലെ
തെച്ചിയും ഞാറലും വരെ
ഓര്‍മകളാകുന്നു.

അതിജീവനത്തിനായ്
കാലം തിരിച്ചുതന്ന
പറങ്കിമാവിന്‍ചെറുതളിരിലയില്‍,
ജീവിതത്തിനും സ്‌നേഹത്തിനും
നിര്‍വചനങ്ങളില്ലാതെ
ഞാനൊരു നിശാശലഭമായ്
പറ്റിപ്പിടിച്ചിരിക്കുന്നു.